Tuesday, June 25, 2013

 സവർണ ബോധത്തിന്റെ Left Right Left 

Left Right Left എന്ന സിനിമ കേരള രാഷ്ട്രീയത്തിലെ ചില പ്രമുഖ ഇടതു പക്ഷ നേതാകളുടെ അപരൻമാരെ സൃഷ്ടിച്ചു കൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യം വെളിപെടുത്തുവാൻ ശ്രമിക്കുന്നത് . പറയുന്നത് യാഥാർത്ഥ്യം ആണെങ്കിൽ എന്തിനാണ് ഇത്തരം അപര നിർമിതികളുടെ ആവശ്യം എന്ന് സ്വാഭാവികമായും ചോദിക്കാം. എന്നാൽ മലയാള സിനിമയുടെ ഒരു പ്രമുഖ ശൈലി തന്നെ 'യാഥാർത്ഥ്യം' കുറെ അപരവൽകരണത്തിലൂടെ കൃത്രിമമായി വെളിപെടുത്തുക എന്നുള്ളതാണ്. ഇതിന് പ്രധാന കാരണമായി തോന്നുന്നത് സിനിമയുടെ ഉദ്ധേശം യാഥാർത്ഥ്യം വെളിപ്പെടുത്തുക എന്നതിലുപരി ജാതീയമായ ഒരു പ്രത്യയശാസ്ത്രത്തെ വിനിമയം ചെയ്യുക എന്നതാണ് എന്നാണ് . Left Right Left എന്ന സിനിമ അപര നിർമിതിയിലൂടെ 'കഥ' പറയുമ്പോൾ ഈ കൃത്രിമ കഥനത്തിൽ ഒളിച്ചിരിക്കുന്ന ജാതീയ പ്രത്യയ ശാസ്ത്രം എന്താണെന്ന് വിശദമാക്കാം.

കഥയിലെ നായകൻ 'ചെഗുവേര റോയ് ' കേരള ഇടതുപക്ഷ രാഷ്ട്രീയത്തിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ആദർശ ധീരൻമാരിൽ  ഒരാളാണ് . ഇത്തരത്തിലുള്ള ധീരൻമാർ ഇന്ന് പാർടിയിൽ വംശനാശത്തിലാണ്  എന്നൊരു ധ്വനി പ്രധാനമായും ചിത്രം നൽക്കുന്നുണ്ട് . ഈ ആദർശധീരന്റെ പാർശ്വവൽകരണത്തിന്റെ പാശ്ചാത്തലത്തിൽ ആണ് ചിത്രത്തിലെ CPIM ന്റെ അപരമായ RMP യുടെ ആശയപരവും ധാർമികവും രാഷ്ട്രീയവും ആയ അപചയത്തെ ചിത്രം വിലയിരുത്തുന്നത് .

റോയിയെ പോലെത്തന്നെ പാർട്ടിയിൽ നിന്നും പുറന്തള്ളപെട്ട രണ്ടു പേർ, പാർട്ടി നേതാവ് കൈതേരി സഹദേവൻ (പിണറായി വിജയന്റെ അപരൻ) ഉൾപെട്ട ഒരു അഴിമതി കേസിന്റെ തെളിവുകളുമായി റോയിയെ സമീപിക്കുന്നു. ഇത് തങ്ങൾ പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ ഇടണം എന്നാണ് ഇവരുടെ ആഗ്രഹം. റോയി ഇതിനെകുറിച്ചുള്ള വിദഗ്ദ ഉപദേശം തേടി SR ( VS അച്യുതാനന്തന്റെ അപരൻ)നെ സമീപിക്കുന്നു. അഴിമതികാരന്റെ പേര് വെളിപെടുത്താതെ വാർത്ത‍ പത്രത്തിൽ കൊടുക്കുവാൻ SR ആവശ്യപെടുന്നു. എന്നാൽ ഇതിന് വിരുദ്ധമായി അഴിമതിക്കാരൻ ആയ കൈതേരി സഹദേവന്റെ പേര് വച്ചുകൊണ്ട് തന്നെയാണ് പത്രം പുറത്തിറങ്ങുന്നത് . പിന്നീടു ഇതിന്റെ പ്രത്യാഘാതം എന്നോണം സംഭവിക്കുന്നത്‌ റോയിയുടെ പത്ര ഉടമകൾ ആയ സുഹൃത്തുക്കൾ കൈതേരി സഹദേവന്റെ നിർദേശ പ്രകാരം നിഷ്കരുണം കൊല്ലപെടുന്നതാണ് . മിലിടറി- ഏകാദിപത്യ- ഫാസിസ്റ്റ് നേതാവിനെ പോലെ ആയിമാറുന്നു ഇവിടെ കൈതേരി സഹദേവൻ അഥവാ പിണറായിയുടെ അപരൻ.

ഇങ്ങനെ കൈതെരിമാരുടെ ( പിണറായിമാരുടെ) നേതൃത്വത്തിൽ കമ്യുണിസ്റ്റ് പ്രസ്ഥാനം അഴിമതിയിൽ മുങ്ങികുളിച്ചതും  വിമർശകരെ അരുംകൊലകൾ നടത്തി ഒതുക്കുന്നതും ആയ ഒരു ഭീകര പ്രസ്ഥാനം ആയിമാറി എന്ന് ചിത്രം അടിവരയിടുന്നു. ഇവിടെ ചിത്രത്തിന്റെ ജാതീയമായ  പ്രത്യശാസ്ത്രം വെളിപ്പെടുന്നത് റോയി-കൈതേരി സഹദേവ സംഭാഷണത്തിൽ നിന്നുമാണ് . റോയി കൈതെരിയെ സമീപിച്ച് കൊലപാതകങ്ങളിൽ നിന്നും പിൻമാറണം എന്ന് അപേക്ഷിക്കുമ്പോൾ സഹദേവൻ അതിന് നൽകുന്ന മറുപടിയിൽ നിന്നും പ്രേക്ഷകർക്ക്‌ വെളിപെടുന്ന കാര്യങ്ങൾ ഇവയാണ്
1)കേരളത്തിലെ പിന്നോക്ക വിഭാഗക്കാർ വിശേഷിച്ചും മലബാറിലെ തീയൻമാർ ചെങ്കൊടിയുടെ വാഹകർ ആയി മാറിയതോടെ സവർണ ജൻമിവ്യവസ്ഥയിലെ കുഴിവെട്ടി അതിൽ ഊണ് കഴിക്കുന്നതു മുതലായ അടിമത്വങ്ങളിൽ നിന്നും അവർ മോചിതരായി
2)ഈ പിന്നോക്ക വിഭാഗക്കാർ പിന്നീടു പാർട്ടിക്കു ഒപ്പം വളർന്നു കൈതേരി സഹദേവൻമാരുടെ (പിണറായിമാരുടെ ) രൂപത്തിൽ പാർട്ടിക്കുള്ളിൽ അധികാര ശക്തിയായി മാറുന്നു.

പാർട്ടിക്കുള്ളിൽ സംഭവിച്ച അധികാരത്തിന്റ ഈ സാമുദായികമായ കൈമാറ്റം ആണ് യഥാർത്ഥത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രപരവും ധാർമികവും രാഷ്ട്രീയവും ആയ അപചയങ്ങളുടെ ഉത്തരവാദിത്വം പേറി പ്രതികൂട്ടിൽ നിൽക്കുന്നത് . ഇവിടെ പിന്നോക്ക സമുദായങ്ങളുടെ പ്രതിനിധിയായ കൈതേരി സഹദേവന്റെ ( പിണറായി വിജയന്റെ) നേതൃത്വത്തിൽ പാർട്ടി നടത്തുന്നത് നിതീകരിക്കാവുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അല്ല മറിച്ചു വിമർശിക്കുന്ന നിരപരാധികളെ കൊന്നൊടുക്കുന്ന നിതീകരണം അർഹിക്കാത്ത ഫാസിസ്റ്റ് രാഷ്ട്രീയ അഭിവാജ്ഞയോട് കൂടിയ കൊലപാതകങ്ങൾ ആണ് . ഇത് തികച്ചും ജാതീയമായ ഒരു സവർണ ബോധത്തിന്റെ സമകാലിക ഇടതുപക്ഷ വായനയാണ് . ഇടതു പാർട്ടികളിൽ പിന്നോക്കക്കാർ ആധിപത്യം നേടുന്നതും ഇടതുപക്ഷം അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ്എന്നാണ് ചിത്രം സമർത്ഥിക്കുന്നത് .